Saturday, September 24, 2016

ഇളനീർ മധുരമുള്ള ബന്ധങ്ങൾ



നാട്ടിൽ തെക്കും വടക്കും നടന്നിരുന്ന ചങ്ങാതിമാർ ഗുണ്ടൽ പേട്ടയിൽ ഭൂമി പാട്ടത്തിനെടുത്ത്‌ കരിമ്പ്‌ കൃഷി തുടങ്ങിയ കാലത്താണ് കുഷണ്ണനെ പരിചയപ്പെടുന്നത് . ഞങ്ങളുടെ കന്നഡ സംസാരം കേട്ട് ചങ്ക് പൊട്ടി ഗതികേട് കൊണ്ട് മലയാളം പഠിക്കേണ്ടി വന്ന നിർഭാഗ്യവാനാണ് കുഷണ്ണൻ . ഗൌഡയും ചേർത്തൊരു പേരാണ് പുള്ളിക്കെങ്കിലും അതിൽ മനസ്സിലായ ഒരു ഭാഗവും കൂടെ അണ്ണനും ചേർത്ത് ഞങ്ങളയാളെ കുഷണ്ണൻ എന്ന് വിളിച്ചു . 

ചില്ലറ മൊതലൊന്നുമല്ല .കലിഗോധന ഹള്ളി എന്ന ഗ്രാമത്തിലെ നല്ലൊരു വീതം കൃഷിയിടവും കുഷണ്ണന്‍റെ സ്വന്തമാണ് . പുള്ളിയുടെ ഔദാര്യത്തിൽ ആ ഗ്രാമത്തിലെ ഭൂരിഭാഗം ആൾക്കാരുമായും പേരെടുത്ത് വിളിക്കാവുന്നൊരു സുഹൃദം ഞങ്ങളുണ്ടാക്കിയിട്ടുണ്ട് .

ആരുടെയൊക്കെയൊ പുണ്യം കൊണ്ട് കൊല്ലം രണ്ട് കഴിഞ്ഞപ്പോഴേക്കും കരിമ്പ് കൃഷിയൊക്കെ പൊളിഞ്ഞ് കുത്തുപാളയെടുത്ത ചങ്ങാതിമാർ അവസാന കൈക്ക് ബീട്ട് റൂട്ടും സൂര്യകാന്തിയും കൃഷി ചെയ്തു. കിലോക്ക് പത്ത് രൂപയുണ്ടായിരുന്ന ബീട്ട്റൂട്ടിന്‍റെ വില വിളവെടുപ്പായപ്പോൾ കിലോക്ക് ഒന്നര രൂപയിൽ വന്നു നിന്നു . അതോടെ വലിയൊരു കാര്യം ചെയ്ത സന്തോഷത്തോടെ അവർ ചുരമിറങ്ങി .

പക്ഷേ ബന്ധങ്ങൾ ബാക്കി വെച്ചിട്ടാണ് അവർ തിരിച്ചു പോന്നത് . ആണ്ടറുതിയിൽ നാട്ടിലെത്തുന്ന ഞാൻ ഇവരെയൊക്കെ കാണാനായി നാടുകാണി ചുരം കയറുന്നത് പതിവാക്കി . കുഷണ്ണന്‍റെ പാടത്തെ തെങ്ങുകൾ ഞങ്ങൾക്കായി മാത്രം കായ്ച്ചു . ഞങ്ങളല്ലാതെ അതിനാവശ്യക്കാരായി വേറെയാരും ഇല്ലായിരുന്നു. ഇളനീരും കാമ്പും കഴിച്ച് ക്ഷീണിച്ച് പാടവക്കിൽ തന്നെ വിശ്രമിക്കും . കരിമ്പ് ചവച്ച് പാടത്തൂടെ കഴുതരാഗവും പാടി നടക്കും . തിരിച്ചു പോരുമ്പോൾ വണ്ടിയുടെ ഡിക്കി നിറയെ നമ്മളറിയാതെ നിറച്ച ഇളനീരും കരിമ്പും പച്ചക്കറികളും കാണും . വേണ്ടെന്ന് പറയാൻ പാടില്ല . അതവരുടെ അവകാശമാണ് .

ഓരോ അവധിക്കാലത്തും നേർച്ച പോലെ നാടുകാണി ചുരം കയറി ഇവിടെയെത്തുന്നത് ഇളനീർ കുടിക്കാൻ മാത്രമല്ല . ഇളനീർ വെട്ടി , അതിന്‍റെ കാമ്പും ചൂഴ്ന്നു തന്ന് ഇനിയും വേണോ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന ഈ കൈകളുടെ സ്നേഹം കൂടി അനുഭവിക്കാനാണ് . ചില ബന്ധങ്ങൾ അങ്ങിനെയാണ് . അതെപ്പോഴും മധുരിച്ചുകൊണ്ടേയിരിക്കും . ഇളനീർ പോലെ . <3

No comments:

Post a Comment